Followers

മണ്‍സൂണ്‍ കാലത്തെ വസന്തം




Paks put on its best face  in India   ............
                                   ( The Times of India )

Paks bomb lands in India  ...........
                                  ( Mumbai Mirror )


പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ലാഹോറില്‍ മടങ്ങി എത്തി ആദ്യം ചെയ്തത് ഇന്ത്യന്‍ മാധ്യമങ്ങളെ തരം താഴ്ത്തുക ആയി  രുന്നു. "ഒരു ഫാഷന്‍ പ്രതിനിധി എന്നത്രേ ഇന്ത്യന്‍ പത്രങ്ങള്‍ തന്നെ വിശേഷിപ്പിച്ചത്‌." സ്വദേശി പത്രങ്ങളോട് ധാര്‍മികത മുറുകെ പിടിക്കാന്‍ ഒരു ഉപദേശവും നല്‍കി . ഇതാണ് പറയുന്നത് പെണ്ണ്  എന്ന് പറഞ്ഞാല്‍ നിര്‍വചിക്കാന്‍ ആവില്ലെന്ന്. വടക്കന്‍ വീര ഗാഥയില്‍ ചന്തു കസറുന്നുണ്ടല്ലോ...... നീയടക്കമുള്ള പെണ്‍വര്‍ഗം  മറ്റുള്ളവര്‍ കാണാത്തത് കാണും........ശപിച്ചു കൊണ്ട് കൊഞ്ചും ,ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും.....
ആ പറഞ്ഞതൊക്കെ സത്യമാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ. പാകിസ്ഥാനില്‍നി ന്നൊരു മന്ത്രി വരുന്നെന്നു കേട്ടപ്പോള്‍ മീഡിയകള്‍ വിചാരിച്ചു കാണും , മുംബൈയിലോക്കെ നുഴഞ്ഞു കയ റുന്ന തരത്തിലുള്ള വല്ല ഫിഗറും ആയിരിക്കുമെന്ന്. ഹിന രബ്ബാനിയെ കണ്ട മാധ്യമ പ്രവര്‍ത്തകര്‍ മന സ്സില്‍ കരുതി വച്ച എല്ലാ ചോദ്യങ്ങളും മറന്നു. ചോദിച്ചത് മുഴുവനും അവരുടെ വസ്ത്രത്തെ ക്കുറി ച്ചും, അവര്‍ ഉപയോഗിക്കുന്ന കണ്ണടയെക്കുറിച്ചും ചെരുപ്പിനെ ക്കുറിച്ച് ഒക്കെ ആയി പോയി.

എങ്ങനെ ചോദിക്കാതിരിക്കും. ഐശ്വര്യാ റോയ് -യെ കടത്തി വെട്ടുന്ന സ്റ്റൈലില്‍ അല്ലെ അവര്‍ വിമാനം ഇറങ്ങിയത്‌ . നല്ല പളപളാ മിന്നുന്ന കുപ്പായം . അതും രാജ്യത്തെ മുന്തിയ ഫാഷനില്‍ .കയ്യിലൊരു ബാഗ്. എന്ന് പറയുമ്പോള്‍ വെറും ബാഗല്ല.  ലോകോത്തര കമ്പനിയായ ഹെര്‍മിസ് ബിര്ക്കിന്‍ ബാഗ്. അതിന്റെ വില കേട്ടാല്‍ ചിലപ്പോള്‍ താഴെ പോകും. പതിനായിരം മുതല്‍ പതിനയ്യായിരം വരെ യു. എസ് ഡോളര്‍. മുഖം നിറഞ്ഞു നില്‍ക്കുന്ന  റോബര്‍ട്ടോ കാവല്ലി കണ്ണട. വില അഞ്ഞൂറ് ഡോളറിനു മീതെ.വിലയൊക്കെ അപ്പോള്‍ തന്നെ മാധ്യമ പ്പട കണ്ടെത്തി. പ്രത്യേകം ഡിസൈന്‍ ചെയ്ത മുട്ടി ചെരുപ്പ്.വില തൊള്ളായിരം ഡോളര്‍.എല്ലാം കൂടി ഒരു ആന ചന്തം.
ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം കൃഷ്ണ. എഴുപത്തൊമ്പത് കാരന്‍. തികഞ്ഞ പക്വതയുള്ള, ധാരാളം അനുഭവ സമ്പത്തുള്ള വ്യക്തി. അതിഥിയോ ഒരു കോളജു കുമാരിയുടെ ഭാവത്തില്‍ മുപ്പത്തി നാല് കാരി. പാകിസ്ഥാനുമായി ഇടയ്ക്കിടയ്ക്ക് നടത്തുന്ന ഔദ്യോഗിക ചര്‍ച്ച കൊണ്ട് കാര്യമായ പ്രയോ  ജനം ഒന്നും ഇല്ലെന്നു പറയാന്‍ പറ്റില്ല. കഴിഞ്ഞ തവണ ഇസ്ലാമാബാദില്‍ എസ്. എം . കൃഷ്ണയും 
 ഷാ മുഹമ്മദ്‌ ഖുറൈഷിയും(അന്നത്തെ  പാകിസ്താന്‍ വിദേശകാര്യ മന്ത്രി) കൂടി ആഭ്യാന്തരം പറഞ്ഞു നടക്കുന്നതിനിടയില്‍  കൃഷ്ണയുടെ ദേഹത്ത് ഷാ ചെളി വെള്ളം തെറുപ്പിച്ചു . സംസാരത്തിനിടയില്‍ കൃഷ്ണ ഇടയ്ക്ക് ദല്‍ഹി യിലേ ക്ക് നോക്കുന്നു എന്നും പറഞ്ഞു.. ഇത്തവണ എന്താവുമോ ഉണ്ടാവുക എന്ന് ശങ്കിച്ച് നില്‍ക്കുമ്പോഴാണ് ഫാഷന്‍ പരേഡ്  വന്നിറങ്ങുന്നത്. പത്ര ക്കാര്‍ അടങ്ങിയിരിക്കുമോ.....? അവരുടെ ജിജ്ഞാസ മുഴുവനും ഹിന യുടെ നടപ്പി ലും എടുപ്പിലും തന്നെ. പക്ഷെ ആളൊരു മൊഞ്ചത്തി മാത്രമല്ല കേട്ടോ.തല യിലും ഏതാണ്ടൊക്കെ ഉണ്ടെന്നു ചര്‍ച്ചയില്‍ നിന്ന്  എല്ലാര്‍ക്കും പുരിഞ്ഞു . വന്ന പാടെ പാകിസ്ഥാന്‍ ഹൈ കമ്മീഷന്‍ ആസ്ഥാനത്ത് നിന്ന് കാശ്മീര്‍ വിഘടന വാദികളെ കാണാന്‍ ഓടിയത് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര സുഖിച്ചിട്ടില്ല.അപ്പോള്‍ തന്നെ ഇന്ത്യയിലെ ബുദ്ധി രാക്ഷസന്മാര്‍ വിലയിരുത്തി . പുതിയ സുന്ദരിയുടെ പിന്നില്‍ പാകിസ്താന്റെ ഭീകരന്മാര്‍ പതിയിരുപ്പുണ്ട്. എങ്കിലും പുതിയ വിദേശനയം ചര്‍ച്ച ചെയ്യപ്പെട്ടതില്‍ ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണുള്ളത്.

മിക്ക പത്രങ്ങളും ഹിന റബ്ബാനി ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെയും ,ചെരുപ്പിന്റെയും കമ്പനികളെ വരെ ഇന്റെര്‍വ്യൂ ചെയ്തു കഴിഞ്ഞു. The express tribune എന്ന പത്രം അതിനു വേണ്ടി എത്ര പേജാണ്‌ നീക്കി വച്ചത്. പൊതുവേ പാകിസ്ഥാന്‍ നേതാക്കള്‍  എല്ലാം ആഡംബര പ്രിയരാണ്. മുന്‍ഗാമികള്‍ എല്ലാം ആദ്യം രാഷ്ട്രീയം,പിന്നെ ഫാഷന്‍ എന്നാണു വിശ്വസിച്ചിരുന്നത്. ഹിന രബ്ബാനിയെ കണ്ടപ്പോള്‍ മനസ്സില്‍ കരുതിയിരുന്നതെല്ലാം  ഒലിച്ചു പോയി. അവര്‍ക്ക് അറിയേണ്ടിയിരുന്നത് ഹിന റബ്ബാനി ഖര്‍ എന്ത് പറയുന്നു എന്നല്ല ,അവര്‍ എന്ത് അണിയുന്നു എന്നായിരുന്നു.കാച്ചെണ്ണ തേച്ചു കുളിച്ചു മുല്ലപ്പൂവും ചൂടി ബെഡ് റൂമിലേക്ക്‌ വന്നാല്‍ പറയാനുള്ള കാര്യം മറന്നു പോകുമെന്ന് പണ്ട് കാരണവന്മാര്‍ പറയുന്നത് ശരിയല്ലേ..                                                  

മലയാളത്തെ ആര് സംരക്ഷിക്കും ..................?


''സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം തന്നെ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ട്...'' സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു - വാര്‍ത്ത 



 ലയാളം ഒന്നാം ഭാഷയാക്കേണ്ടത്  സ്കൂളുകളിളല്ല, മലയാളികളുടെ മനസ്സിലാണ് . മനസ്സല്ലേ എല്ലാത്തിന്റെയും പ്രഭവ സ്ഥാനം. അതി  ല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. സ്കൂളുകളില്‍ മലയാളം നിര്‍ ബന്ധമാക്കി എന്നിരിക്കട്ടെ. അതിനു വേണ്ട പ്രോത്സാഹനം നല്കേണ്ട
അധ്യാപകരും, രക്ഷകര്‍ത്താക്കളും  പിന്തിരിപ്പന്‍ നയം സ്വീകരി ച്ചാലോ ..........?  സര്‍ക്കാരിന്റെ ഉദ്ദേശ്യം ലക്‌ഷ്യം കാണില്ല. മലയാളം 
മീഡിയ ങ്ങളോട്  ഇപ്പോള്‍ തന്നെ പുച്ഛമാണ് . മലയാളം മീഡിയ ത്തില്‍  പഠിച്ചാല്‍ കുട്ടികള്‍ രക്ഷപെടില്ല എന്നാണു രക്ഷിതാക്കള്‍ വിശ്വസിക്കുന്നത്. രക്ഷപെടലും , വിദ്യാഭാസവും തമ്മില്‍ കടലും ,കടലാടിയും തമ്മിലുള്ള സാമ്യമേ ഉള്ളൂ എന്ന് ഇവര്‍ അറിയുന്നുണ്ടോ.  ഭാഷ , അത് ഏതാണെങ്കിലും പവിത്രമാണ്. ജീവിത സന്ധാരണ ത്തിനു ഇംഗ്ലീഷ് അത്യന്താ പേക്ഷിത മാണെന്നതു സത്യം. മലയാളത്തിനു കൂടുതല്‍ പ്രാതിനിധ്യം കൊടുക്കുന്നത് കൊണ്ട് മറ്റു ഭാഷകളെ രണ്ടാം നിരയിലേക്ക് തരം താഴ്ത്തുന്നു എന്ന ധാരണ തിരുത്തണം. കേരളത്തിന്റെ പ്രാദേശിക വിദ്യാലയങ്ങളില്‍ പഠിച്ചവരല്ലേ ലോകത്തിന്റെ നാനാ തുറകളില്‍ പേരും പ്രശസ്തിയും  ആര്‍ജിച്ച മലയാളികള്‍. അവരെയൊന്നും മുലക്കുപ്പിയുമായി ലണ്ടനിലോ , അമേരിക്കയിലോ കൊണ്ട് പോയി പഠിപ്പിച്ചില്ല.
മലയാള ഭാഷ മരിച്ചു കൊണ്ടിരിക്കുന്നു എന്ന തോന്നലില്‍  നിന്നാണ് ,   അതിനെ  ഏതു  വിധേനയും സംരക്ഷിക്കണം എന്ന ആശയം  ഉദിക്കുന്നത്.  ഈ മരണ ശയ്യ  ഇന്നോ  ഇന്നലയോ   വിരിച്ചതല്ല. കാലങ്ങളായി  വിദ്യാഭാസ  മേഖലയിലും , സാമൂഹ്യ  ഘടനയിലും  ഉരുത്തിരിഞ്ഞ  മാറ്റങ്ങള്‍ ആണ്  ഭാഷയെ മൃതാവസ്ഥയില്‍ എത്തിച്ചത്.   പാഠപുസ്തകങ്ങള്‍  ഓരോ  തവണ  പരിക്ഷ്ക്കരിക്കുമ്പോഴും അതിന്റെ മൂല്യം ചോര്‍ന്നു കൊണ്ടിരുന്നു . ഞങ്ങളുടെ കുട്ടിക്കാലത്ത് ഒന്നിലും  രണ്ടിലും ഉള്ള  മലയാള പാഠാവലിയില്‍ ഉള്‍ക്കൊണ്ടിരുന്ന ജീവിത ദര്‍ശനം ഇന്നത്തെ പത്താം തരത്തില്‍ പോലും കാണാന്‍ പ്രയാസമാണ്. മഹാന്മാരുടെ ജീവിതവും കഥയും കൊച്ചു മനസ്സുകളെ വല്ലാതെ  വശീകരിക്കും  എന്നു മനസ്സിലാക്കാനുള്ള വിവേകം ഇല്ലാത്തവരാണോ ഇന്നത്തെ വിദ്യാഭ്യാസ  വിചക്ഷണര്‍.


 T . M . ജേക്കബ്  വിദ്യാഭ്യാസ  മന്ത്രി ആയിരുന്നപ്പോള്‍ ഒരു ചൈനാ സന്ദര്‍ശനം നടത്തി. മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിനു തോന്നി പാഠ പുസ്തകങ്ങള്‍ ഒന്ന് വലിപ്പം കൂട്ടിയേക്കാം എന്ന്. പിന്നെ അമാന്തിച്ചില്ല .ഒപ്പം വേറൊരു കോലാഹല ത്തിനും കൂടി തിരി യിട്ടു. അന്നത്തെ ഒന്നാം പാഠ പുസ്തക ത്തില്‍ "റാകി പ്പറക്കുന്ന  ചെമ്പരുന്തേ " എന്നു തുടങ്ങുന്ന ഒരു മനോഹരമായ നാടന്‍ പാട്ടുണ്ടായിരുന്നു അതിലെ ' റാകി ' എന്താണെന്ന് ഒരു  അന്വേഷണം ആരംഭിച്ചു. അതില്‍ അന്നത്തെ ജ്ഞാനികള്‍ എല്ലാം പങ്കെടുത്തെന്നാണ് വിശ്വാസം .അങ്ങനൊരു വാക്ക് ഒരിടത്തും കണ്ടെത്തി യില്ല. ഒടുവില്‍ 'വാനില്‍ പറക്കുന്ന ചെമ്പരുന്തായി ' ആ കവിത വികലമാക്കപ്പെട്ടു. വിദ്യാഭ്യാസ  രംഗ ത്ത് കാലാ കാലങ്ങളായി കൊണ്ട് വരുന്ന പരിഷ്ക്കാരങ്ങള്‍ ഭാഷയുടെ തനിമ നഷ്ടപ്പെടാന്‍ കൂടി കാരണമായി. വിദ്യാഭാസ സ്ഥാപനങ്ങള്‍ ഇംഗ്ലീഷ് സ്കൂളുകള്‍ എന്ന പദവി നേടിയെടുക്കാന്‍ നടത്തുന്ന മത്സരം മല യാളത്തെ പിന്നോക്കാവസ്തയിലേക്ക് കൊണ്ടെത്തിച്ചു.
 മുമ്പ് ഗ്രാമങ്ങളിലെ സ്കൂളുകളില്‍ പന്തളം കേരള വര്‍മയുടെ 'ദൈവമേ കൈതൊഴാം ' എന്ന മനോഹരമായ പച്ച മലയാള കാവ്യമായിരുന്നു പ്രാര്‍ഥനാ ഗാനമായി സ്വീകരിച്ചിരുന്നത്. അതൊക്കെ പിന്‍വലിച്ചു കൊച്ചു കുട്ടികളെ കൊണ്ട് ഇംഗ്ലീഷില്‍ തന്നെ പ്രാര്‍ഥിപ്പിക്കണം എന്നൊ ക്കെ  വാശി പിടിച്ചിടത്ത് നിന്നാണ് മലയാളം മരിക്കാന്‍ തുടങ്ങിയത്. ഈ മരണത്തിന്റെ പൂര്‍ണ ഉത്തരവാദികള്‍ നമ്മള്‍ മലയാളികള്‍ തന്നെ. ചാനലുകളുടെ കടന്നു വരവോടെ സമൂഹത്തിലും മലയാളത്തോട്  ഒരു ചിറ്റമ്മ നയം രൂപീകരിക്ക പ്പെട്ടു. മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളില്‍ എന്തിനാണ് ഇംഗ്ലീഷിനെ  വലി ച്ചിഴച്ചത് . രണ്ജിനീ ഹരിദാസിന്റെ നാട്യങ്ങള്‍ കണ്ടാല്‍ തോന്നും അവര്‍ ഏതോ സായിപ്പിന് ജനിച്ചതാണെന്ന്. അവരെ പോലുള്ള അവതാരകള്‍ ആണ് പുതിയ തലമുറയെ മലയാളത്തില്‍ നിന്ന് തെറ്റിക്കുന്നത്. കീറിയ നിക്കറുമിട്ടു ആനപ്പുറ ത്തിരിക്കുന്ന ഹരിദാസുമാര്‍ ആകാനാണ് പുതിയ തല മുറ ആഗ്രഹിക്കുന്നത്. അത്രത്തോളം സ്വാധീനം കുട്ടികളില്‍ ജനിപ്പി ക്കാന് രണ്ജിനിയെ പോലുള്ളവര്‍ക്ക് കഴിഞ്ഞു. ഏതെങ്കിലും ഒരു ഇംഗ്ലീഷ് ചാനല്‍ പ്രോഗ്രാമുകളില്‍ അന്യ ഭാഷാ കസര്‍ത്ത് നടത്തുന്നുണ്ടോ ............? സര്‍ക്കാര്‍ ആദ്യം തടയേണ്ടത് ഇത്തരം അവതാര ശൈലികളെ യാണ്. രഞ്ജിനി ഇത്തിരി ഇംഗ്ലീഷ് പറയുന്നത് കൊണ്ട് എന്താ ദോഷം എന്ന് ചിന്തി ക്കരുത്. നാം കടന്നു പോകുന്നത് ഒരു ഭാഷയുടെ മൃത ശരീരത്തില്‍ ചവുട്ടിയാണ്. അതിനു ജീവന്‍ തിരി ച്ചു നല്‍കാന്‍ കഴിയുന്നതെന്തും ചെയ്തെ മതിയാകൂ. കേരള പിറവിയ്ക്കോ, തിരുവോണ ത്തിനോ കസവ് സാരി ഉടുത്തതു കൊണ്ട് ആരും മലയാളി ആവുകയില്ല . നാം മലയാളികള്‍ എന്ന ബോധം നമ്മുടെ മനസ്സില്‍ ഉണ്ടാവണം. നമുക്കൊരു വശ്യമായ ഭാഷ ഉണ്ടെന്നു വിശ്വാസം വേണം . അത് സംരക്ഷി ക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തര വാദിത്വം ആണെന്ന് വിശ്വാസം വേണം. രണ്ടു ഇംഗ്ലീഷ് വാക്ക് അസ്ഥാനത്ത് പറഞ്ഞത് കൊണ്ട് ഒരു രണ്ജിനിമാരും മഹത്തുക്കള്‍ ആകുന്നുമില്ല. മുലയുടെ ആകാര വടിവ് നഷ്ടപ്പെടുമെന്ന് ഭയന്ന് മുലയൂട്ടാതെ പാല്‍പ്പൊടി കലക്കി കൊടുത്തു വളര്‍ത്തിയവര്‍ ഒരു പക്ഷെ ഈ കൊച്ചു മലയാളത്തിന്റെ സൌന്ദര്യം അറിയാതെ പോയേക്കും .അവരാണ്   രഞ്ജിനി മാര്‍ ചമയുന്നത്.

ബ്ലോഗും മലയാള സാഹിത്യവും


ശ്രീ : കെ.പി.രാമനുണ്ണി ബ്ലോഗ്‌ ലോകത്തേക്ക് വന്നത് ആശാ വഹമായ ഒരു വഴിത്തിരിവിനെയാണ്  സൂചിപ്പിക്കുന്നത്. സര്‍ഗാത്മക സാഹിത്യം സമീപ ഭാവിയില്‍ ബ്ലോഗിലൂടെയാവും ലോകം കാണുക എന്നതിന്റെ സൂചനയാണ് മുഖ്യ ധാരയിലുള്ള അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ ബ്ലോഗിനെ ശ്രദ്ധി ക്കാന്‍ തുടങ്ങിയിരിക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ലോകത്തിന്റെ മുഖച്ഛായ മാറ്റപ്പെടുന്ന ഒരു കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ അതിന്റെ ഗതി വേഗം വര്‍ധിച്ചു. നോക്കിനില്‍ക്കെ നാടന്‍ കൊട്ടകകള്‍ അപ്രത്യക്ഷമായി. പകരം ഡിജിറ്റല്‍ സൌകര്യ ത്തോടെ കൊച്ചു കൊച്ചു തിയേറ്റര്‍ വീടുകളില്‍ രൂപപ്പെട്ടു. ഇടവഴികളും,നാട്ടുപാതകളും അപ്രത്യക്ഷമായി. ജീവിത രീതിയില്‍ ഒരു ധൃത ചലനം അനുഭവപ്പെട്ടു.സമസ്ത മേഖലകളും ഈ മാറ്റ ത്തിനോട് സമരസപ്പെട്ടു . മാധ്യമ ലോകത്ത് ചാനല്‍ സംസ്ക്കാരം രൂപപ്പെട്ടു. ചുരുക്കി പ്പറഞ്ഞാല്‍ ലോകം വിരല്‍ തുമ്പിലേക്ക്‌ ചുരുങ്ങി.






സാഹിത്യത്തില്‍ നൂതന ശൈലികള്‍ പരീക്ഷിക്കപ്പെട്ടു.ഇത്രയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടും പ്രസി ദ്ധീകരണ രംഗത്ത് പഴയ നാട്ടാചാരം നില നിന്നു പോന്നു. ഒരു പത്രാധിപര്‍, കുറെ സഹ പത്രാധി പന്മാര്‍ ,അവരുടെ നിയന്ത്രണത്തില്‍ സാഹിത്യത്തിലെ നന്മ തിന്മകളെ വേര്‍തിരിക്കപ്പെട്ടു. നല്ല സാഹിത്യം കണ്ടെത്തുന്നതില്‍ പ്രാഗത്ഭ്യം കാണിച്ചവര്‍ പരിമിതമായിരുന്നു. പ്രതിഭകള്‍ എഴുതി തെളിഞ്ഞു . സര്‍ഗ വാസനയുള്ള ഒരു ബഹു ഭൂരിപക്ഷം പത്രാധിപ സമിതിയുടെ ചവറ്റു കൊട്ടയില്‍
 ഇല്ലാതായി. ഇത്തരം നിയമ വ്യവസ്ഥിതിയുടെ ചട്ട ക്കൂട്ടില്‍ ഭാഷാപോഷിണി,മാതൃഭൂമി, തുടങ്ങിയ സാഹിത്യ തറവാടുകള്‍ രൂപപ്പെട്ടു. പതിറ്റാണ്ട് കളോളം ഇതൊരു ആചാരമായി തുടര്‍ന്ന് കൊണ്ടി രുന്നു. എന്നാല്‍ സൈബര്‍ ലോകം കൂടുതല്‍ വിപുലമായതോടെ ആവിഷ്ക്കാര ത്തിനു  പുതിയ വഴികള്‍ ഉരു ത്തിരിഞ്ഞു വന്നു.രാമനുണ്ണിയുടെ നിഗമന ത്തില്‍ ആവിഷ്ക്കാരത്തിന്റെ പൂര്‍ണ ജനാധിപത്യ സ്വഭാവമുള്ള ബ്ലോഗുകള്‍ പ്രത്യക്ഷ പ്പെട്ടതോടെ എഴുതാന്‍ കഴിവുള്ളവര്‍ അവിടെയ്ക്ക് വ്യാപരിച്ചു

 പക്ഷെ ബ്ലോഗുകള്‍ സാഹിത്യത്തിന്റെ എഴുത്ത് പുരകള്‍ ആയില്ല. അതിന്റെ കാരണംസര്‍ഗാധനന്‍  
മാരായവര്‍ ബ്ലോഗിലേക്ക് കടന്നു വന്നില്ല അഥവാ സൈബര്‍ ലോകത്തേക്ക് കടന്നു വരാന്‍ മാത്ര മുള്ള ഗ്രാഹ്യം അവര്‍ക്ക് ഈ വിഷയത്തില്‍ ഇല്ലാതെ പോയി. പൊതുവേ എഴുത്തുകാര്‍ വിഹരിക്കുന്ന ലോകത്തില്‍ നിന്നു അതി വിദൂരമാണ് എല്ലായ്പ്പോഴും ബ്ലോഗുകളുടെ ലോകം.  യന്ത്ര വല്‍കൃത  ജീവി തത്തോടു വിമുഖരായിരിക്കുക എന്നത് സര്‍ഗാത്മകതയുടെ പ്രത്യേകത കൂടിയാണ്. ഇപ്പോഴും ഒരു സൈക്കിള്‍ പോലും ഉപയോഗിക്കാന്‍ അറിയാത്തവര്‍ ഉണ്ട്. സി. രാധാകൃഷ്ണന്‍  കമ്പ്യൂട്ടറില്‍ കഥ എഴുതി മലയാളികളെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞെട്ടിച്ചിരുന്നു. സമീപ ഭാവിയില്‍ ഉത്തമ സാഹിത്യങ്ങള്‍ ബ്ലോഗ്ഗുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതില്‍ അത്ഭുതം കൂറേണ്ട കാര്യമില്ല. അതിന്റെ ഒരു തുടക്കമാണ് രാമനുണ്ണിയെ പോലുള്ളവരുടെ കടന്നു വരവ്.




ഓര്‍മയിലെ നോമ്പ് കാലം

സ്ലാം  ജീവിത  ചര്യയില്‍  നോമ്പിനു  സുപ്രധാന സ്ഥാനമാണു ള്ളത്.പഞ്ച സ്തൂപങ്ങളില്‍ തന്നെ അതിന്റെ സ്ഥാനം നിര്‍ണ്ണച്ചിരി ക്കുന്നു. പതിനൊന്നു മാസത്തെ അനിയന്ത്രിതമായ ജീവിത ശൈലി സമ്മാ നിച്ച ദുര്‍ മേദസ്സുകളില്‍ നിന്ന് മനസ്സിനെയും , ശരീരത്തെയും ശുദ്ധീക രിക്കുകയാണ്  ഒരു നോമ്പ് കാലം. അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു മനസ്സ് പൂര്‍ണമായി ഈശ്വരനില്‍ അര്‍പ്പിച്ചു ഈദുല്‍ ഫിത്വര്‍ ദിനത്തിലേക്ക് പ്രവേശിക്കുന്ന മനുഷ്യരില്‍ വിവേകികള്‍  ആനന്ദകരമായ ആ ജീവിതം തുടരുന്നു.സംയമനവും, മിതത്ത്വവും അവര്‍ക്ക് വിജയത്തിലേക്കുള്ള  പരിചകള്‍ ആവുന്നു. ഇന്ന് ഇതര മതസ്ഥര്‍ ഇസ്ലാം അനുശാ സിക്കുന്ന രീതിയില്‍ നോമ്പിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. നോമ്പ് എന്നും ആരോഗ്യ പൂര്‍ണമായ ജീവിതം നല്‍കുന്നു എന്ന് എല്ലാവരും മനസ്സിലാക്കുന്നു.
കുട്ടിക്കാലത്ത് ഉമ്മയോടൊപ്പം ഞാനും എല്ലാ നോമ്പും എടുത്തിരുന്നു. അന്നൊക്കെ ഇടയത്താഴ ത്തിനു എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം കറിക്കൂട്ടുകള്‍ ഉണ്ടാക്കിയിരുന്നു. എങ്കിലും രസവും , മീന്‍ വറുത്തതും ഇടയത്താഴതിന്റെ രുചി വര്‍ധിപ്പിച്ചിരുന്നു. ഞാന്‍ ഒരു ക്രിസ്ത്യന്‍ മാനേജു മെന്റു സ്കൂളിലാണ് പഠിച്ചിരുന്നത്. നോമ്പ് കാലത്ത് ക്ലാസ്സിലെ മുസ്ലിം കുട്ടികള്‍ക്ക്  പുറത്ത് പോയി തുപ്പാന്‍ അനുവാദം തന്നിരുന്നു. ഉമിനീര് പോലും തുപ്പിക്കളഞ്ഞു വൈകുന്നേരം ആകുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ ആകെ തളര്‍ന്നിരുന്നു.


ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, അത് ഞങ്ങളുടെ  അനാഥ പര്‍വ്വം ആയിരുന്നു. അമ്മ യുടെ ഒരു അമ്മാവന്റെ വീട്ടിലാണ് ഞങ്ങളുടെ താമസം. സമൃദ്ധിയില്‍ നിന്ന് തെരുവിലറങ്ങിയ കാലം. നാല് കിലോ മീറ്റര്‍ നടന്നു വേണം സ്കൂളില്‍ പോകാന്‍.  അമ്മാവന്‍ വലിയ ബിസ്സിനസ്സ് കാരന്‍ ആയിരുന്നു. പൂര്‍ണ്ണമായും മതത്തില്‍ അടിയുറച്ച കുടുംബാന്തരീക്ഷം. നോമ്പ് തുറന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിക്കും. ഞാനും , അമ്മാമന്റെ കുട്ടികളും അടക്കം ആറേഴു പേര്‍. പിന്നെ വിചാരണയാണ്. അന്നേ ദിവസം ചെയ്ത എല്ലാ കൃത്യങ്ങളും അവിടെ 
വിളമ്പണം. വിട്ടുപോണ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍  തൊട്ടടുത്ത്‌  അമ്മായി  ഉണ്ടാവും.   അതൊരു സാഡിസം ആയിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും പരിഹാസം കൊണ്ട് ഞങ്ങളെ  വേദനിപ്പിച്ചി  രുന്നു. പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. എന്തിനാണ് വിധി എന്നോട്  ഇത്ര ക്രൂരത കാട്ടുന്നതു.
അവധി ദിവസങ്ങളിലെ നോമ്പ്  പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അമ്മാമന്റെ മൂത്ത ആണ്‍ കുട്ടികള്‍ എന്തെങ്കിലും കാരണം ഉണ്ടാക്കി ഞങ്ങള്‍ കുട്ടികളെ കൊണ്ട് പകല്‍ ഭക്ഷണം കഴി  പ്പിക്കും. അതുകൊണ്ട് സ്കൂളില്‍ പോകാത്ത ദിവസങ്ങളില്‍ നോമ്പ് കിട്ടാറില്ല. ഒരു ദിവസം ഇടയ ത്താ ഴം കഴിക്കാന്‍ ആരും എന്നെ വിളിച്ചില്ല. അന്ന് ഞാന്‍ വഴക്കിട്ടു, സ്കൂളില്‍ പോകാതെ പ്രതി ഷേധിച്ചു.
അന്ന് വൈകുന്നേരം കടുത്ത വിചാരണ നേരിടേണ്ടി വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഞങ്ങളുടെ വീടിനടുത്ത് ഒരു കൃസ്ത്യന്‍ പള്ളി  ഉണ്ടായിരുന്നു. അവിടെ വൈകുന്നേരം
പ്രാര്‍ത്ഥന യ്ക്കുള്ള മണി അടിക്കുന്നത് നോമ്പ് തുറ സമയത്താണ്. അതുകൊണ്ട് സ്കൂള്‍ വിട്ടു വന്നാല്‍ ഞാന്‍ പള്ളി യുടെ   മുമ്പില്‍ കാവല്‍ നില്‍ക്കാന്‍ തുടങ്ങി.  അതിലെ കടന്നു  വരുന്ന വഴി യാത്ര ക്കാരോട്  ഞാന്‍  സമയം ചോദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പ്രാര്‍ത്ഥന യ്ക്കുള്ള മണി മുഴങ്ങുന്നതോടെ വീട്ടിലേക്കു ഒറ്റ ഓട്ടമാണ്. ഇന്ന് പലരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു .എങ്കിലും പഴയ കുറെ ഓര്‍മ്മകള്‍ എന്റെ ലോകത്ത്  നിത്യ ഹരിതമായി നില നില്‍ക്കുന്നു. ആ ഓര്‍മ്മകള്‍ ആണ് എന്നെ നയിക്കുന്നത്.